Thursday, October 28, 2010

ആ ഒരു വോട്ട് ആരുടേത്?

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 2

നാട്ടിലെ പൌര പ്രമുഖനായിരുന്നു ജബ്ബാര്‍ഹാജി. പേരെടുത്ത തറവാട്, ഇഷ്ടം പോലെ കാശ്... ആരെയും കൂസാത്ത പ്രകൃതം, ആറടി രണ്ടിഞ്ചു  ഉയരവും നൂറ്റിനാല്പതു കിലോ തൂക്കവുമുള്ള ഒരു ആജാനബാഹു. അയാളൊന്നു നോക്കിയാല്‍ തന്നെ ഞങ്ങള്‍ കുട്ടികളൊക്കെ പേടിച്ചു മൂത്രമൊഴിക്കുമാ യിരുന്നു. എപ്പോഴും നാലോ അഞ്ചോ ശിങ്കിടികളുമായി മാത്രം നടക്കുമായി രുന്നുള്ള ഹാജിയാരെ നാടുകാര്‍ക്കെല്ലാം ഒരു പേടി കലര്‍ന്ന ബഹുമാന മായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഹാജിയാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നു കാര്യസ്ഥന്മാര്‍ക്കൊരു പൂതി. ഹാജിയാര്‍ പഞ്ചായത്തിലെത്തിയാല്‍ തങ്ങള്‍ക്കും കുറെ ലാഭമുണ്ടാകുമെന്നവര്‍ കണക്കുകൂട്ടി. ജോതിഷത്തില്‍ വല്യ വിശ്വാസമില്ലത്തതിനാല്‍, ശനിയുടെ വിഘ്നവും വ്യാഴത്തിന്‍റെ ശല്യവുമൊന്നും കാര്യമാക്കാതെ ഹാജിയാരും ഗോദയിലെക്കിറങ്ങി.

മുന്നണികളൊന്നും വാഗ്ദാനവുമായി സമീപിക്കാത്തതിനാല്‍ ഹാജിയാര്‍ സ്വതന്ത്രനായിത്തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. "നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ജബ്ബാര്‍ ഹാജിക്ക് "ചെണ്ട" അടയാളത്തില്‍ വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....." പ്രചരണം ജോറായി നടന്നു.
വര്‍ഷങ്ങളായി ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന വാര്‍ഡില്‍ പുഷ്പംപോലെ ജയിക്കുമെന്നായിരുന്നു ശിങ്കിടികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹാജിയാരും അത് വിശ്വസിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഹാജിയാര്‍ക്ക് സംഗതി കത്തിത്തുടങ്ങി. തമ്പ്രാ എന്ന് വിളിച്ചു തന്‍റെ മുന്നില്‍ ഒച്ചാനിച്ചു നിന്നിരുന്നവനൊക്കെ തന്‍റെ കണ്മുന്‍പില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടപ്പോള്‍ ഹാജിയാര്‍ക്ക് നിയന്ത്രിക്കാനായില്ല. എന്തിനധികം, സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന മകന്‍ പോലും ഹാജിയാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല.

കാശ് ചെലവാക്കിയാണെങ്കിലും ജയിക്കണമെന്ന വാശിയായി ഹാജിയാര്‍ക്ക്. സ്വത്തിന്‍റെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി മകനെ ഒപ്പം കൂട്ടി. വോട്ടു ചോദിക്കാന്‍ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും കൈമടക്കു കൊടുത്തു വോട്ടുകള്‍ ഉറപ്പാക്കി.

ഹാജിയാരുടെ ക്വാറിയില്‍ പണിയെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പ തോളം വോട്ടര്‍മാരുണ്ടായിരുന്നു ആ വാര്‍ഡില്‍. ഹാജിയാരുടെ വക ലോഡ്ജില്‍ താമസിക്കുന്ന അവരെ രംഗത്തിറക്കാന്‍ തന്നെ ഹാജിയാര്‍ തീരുമാനിച്ചു. ഏതൊക്കെ വോട്ടുകള്‍ മറിഞ്ഞാലും അവര്‍ ഒരിക്കലും ഹാജിയാരെ കൈവിടുമായിരുന്നില്ല. പോസ്റ്റ്ഓഫീസില്‍ അമ്പതു രൂപ കൊടുത്തു അക്കൗണ്ട്‌ തുടങ്ങി ഹാജിയാര്‍ തന്നെ അവര്‍ക്കൊക്കെ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കി. എതിര്‍ സ്ഥാനാര്‍ഥികള്‍ സ്വാധീനിക്കാതിരിക്കാന്‍ ദിവസങ്ങളോളം അവരെ പുറംലോകം കാണിച്ചില്ല. ആവശ്യമുള്ള ഭക്ഷണവും മറ്റും അവിടെത്തിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി. തലേന്നത്തെ 'വോട്ടുരാവില്‍' ലക്ഷങ്ങളാണ് ഹാജിയാര്‍ ഒഴുക്കിയത്. ബൂത്ത്‌ ഏജന്റ് ആയി മകനെത്തന്നെ നിയമിച്ചു. എല്ലാം ഭദ്രമെന്നുറപ്പ് വരുത്തി രാവിലെ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ ഹാജിയാര്‍ ആകെ തളര്‍ന്നു. തന്‍റെ വോട്ടു ആരോ ചെയ്തിരിക്കുന്നു. അപമാനവും ദേഷ്യവും കാരണം ഹാജിയാര്‍ക്ക് ഹാലിളകി. പോളിംഗ് സ്റ്റേഷന്‍റെ വാതില്‍ നിറഞ്ഞു നിന്ന ഹാജിയാരെ അനുനയിപ്പിച്ചു പുറത്താക്കാന്‍ ഉദ്ധ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ്‌ ഒന്നുമറിയാതെ പോലെ മൂലക്കിരിക്കുന്ന ബൂത്ത്‌ ഏജന്റായ മകനെ ഹാജിയാര്‍ കണ്ടത്. "ഫ്ഭ നായെ... തന്തക്കിട്ടാണോ അന്റെ പണി," എന്നും പറഞ്ഞു അവന്‍റെ മുഖത്തിനിട്ടൊന്നു പൊട്ടിച്ചു, കൂടെ "പൊരേലോട്ടു ബാ.കാണിച്ചു തരാം ഞാന്‍" എന്നൊരു ഭീഷണിയും.

എന്തായാലും പോയത് പോയി. ടെണ്ടര്‍ വോട്ട് ചെയ്തു ഹാജിയാര്‍ പുറത്തിറങ്ങി. തന്‍റെ ഒരു വോട്ടു പോയാലും സാരമില്ല. അണ്ണന്മാരുടെ അമ്പതു കിട്ടിയാല്‍ തന്നെ രക്ഷപ്പെടും. അവരെ നാല്മണി സമയത്ത് ഇറക്കിയാല്‍ മതിയെന്ന് ശിങ്കിടികളെ ശട്ടംകെട്ടി ഹാജിയാര്‍ വീട്ടിലേക്ക് പോയി.

നാല് മണിക്ക് അണ്ണന്മാരുടെ 'ഉറച്ച' വോട്ടുകളെ ബൂത്തിലെത്തിക്കാന്‍ ലോഡ്ജിലെത്തിയ ഹാജിയാരുടെ ആളുകള്‍ കണ്ടത് ഉറക്കാത്ത ചുവടുകളും പിഴക്കുന്ന നാക്കുമായി വാളുവെക്കുന്ന  അണ്ണന്മാരെയാണ്. വോട്ടു ചെയ്യാന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലായിരുന്നു അവറ്റകള്‍ക്ക്.

എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത ഹാജിയാര്‍ പക്ഷെ ഇങ്ങിനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. അണ്ണന്മാരുടെ വീക്നെസ് ശെരിക്കും അറിയാമായിരുന്ന എതിര്‍സ്ഥാനാര്‍ഥികളുടെ ആള്‍ക്കാര്‍ രഹസ്യമായി അണ്ണന്മാരെ സല്‍ക്കരിച്ചു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ മലയാളികളോടുള്ള വൈരമെല്ലാം മറന്ന തമിഴ്മക്കള്‍ മലയാളിയുടെ സ്നേഹം നിറഞ്ഞ സല്‍ക്കാരം  സ്വീകരിച്ചു!!!

അങ്ങിനെ ഇരുന്നൂറിലധികം വോട്ടുകള്‍ക്ക് ഹാജിയാര്‍ പൊട്ടി. പിന്നീടൊരിക്കലും ഹാജിയാര്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ ആ മഹാദുരന്തത്തിന്‍റെ പ്രേതം ഇന്നും ഹാജിയാരെ വിട്ടൊഴിയുന്നില്ല... അതുവരെ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ജബ്ബാര്‍ ഹാജിയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം 'ചെണ്ട ജബ്ബാര്‍ ഹാജി'യായി.

ആന്‍റി ക്ലൈമാക്സ്‌
ഇത്രയും ആണ് കഥ. പക്ഷെ ഇതിനോടനുബന്ധിച്ചു പല അനുബന്ധകഥകളും ഹാജിയാരുടെ പേരില്‍ നാട്ടില്‍ അടിച്ചിറക്കി. 'ജബ്ബാര്‍ഹാജി ഇലക്ഷനില്‍ തോറ്റപോലെ' എന്നൊരു പ്രയോഗം പോലും നാട്ടിലുണ്ടായി. അതിലൊരു കഥ ഇങ്ങിനെ.

ഇലക്ഷനില്‍ അന്തസായി തോറ്റ ഹാജിയാര്‍ക്ക് കിട്ടിയത് ഒരേ ഒരു വോട്ട്. ഹാജിയാരുടെ വോട്ട് മറ്റാരോ ചെയ്തത് കാരണം ആ ഒരു വോട്ട് ആരുടെതെന്നായിരുന്നു വലിയ ചര്‍ച്ചാവിഷയം. പക്ഷെ അത് തന്‍റെ ഭാര്യയുടെതാണെന്ന കാര്യത്തില്‍ ഹാജിയാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. തന്‍റെ ഭാര്യയെങ്കിലും തന്നെ കൈവെടിയാതിരുന്നല്ലോയെന്ന ആശ്വാസമായി രുന്നു അദേഹത്തിന്.

വോട്ടെണ്ണല്‍  കഴിഞ്ഞ രാത്രി ഉറക്കം കിട്ടാതെ കിടക്കപായയില്‍ ഞെരിപിരി കൊണ്ട കെട്ടിയോള്‍ കുഞ്ഞീബിയെ ഹാജിയാര്‍ ആശ്വസിപ്പിച്ചു. അതൊന്നും പക്ഷെ കുഞ്ഞീബിയുടെ കാറും കോളും നിറഞ്ഞ മനസ്സിനെ ശാന്തമാക്കിയില്ല. തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അവസാനം കുഞ്ഞീബിക്ക് നിയന്ത്രണംവിട്ടു. "സത്യം പറ മനുഷ്യാ... ഏതാ ങ്ങക്ക്  കിട്ടിയാ ആ ഒറ്റവോട്ട്??  ങ്ങള്‍ടെ മറ്റോളതല്ലേ അത്?"

Wednesday, October 27, 2010

ചീരുത്തള്ളയുടെ ഉറച്ച വോട്ട്

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 1

ഒരു കുന്നിന്‍ മുകളിലായിരുന്നു ചീരുത്തള്ളയുടെ വീട്. അടുത്തെങ്ങും വേറെ വീടുകളില്ലാത്തതിനാല്‍ ചീരുത്തള്ളയെ വോട്ടു ചെയ്യിക്കാന്‍ സാധാരണയായി ആരും വരാറില്ലായിരുന്നു. പ്രായം ഒത്തിരിയായ തിനാല്‍ ഒറ്റയ്ക്ക് പോകാന്‍ ചീരുത്തള്ളക്കും വയ്യ.
എന്നാല്‍ ആ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചീരുത്തള്ളയെത്തേടി ലീഗുകാരെത്തി. ശക്തമായ മത്സരമാണ്. ഓരോ വോട്ടും വിലപ്പെട്ടത്. മരണക്കിട ക്കയില്‍ കിടക്കുന്നവരെപ്പോലും ഒരു പാര്‍ട്ടിയും വെറുതെ വിട്ടില്ല.
കാലത്ത് തന്നെ ചീരുത്തള്ളയെത്തേടി നാസറും മജീദും ചെന്നു. ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വന്നു ചീരുത്തള്ളയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍‍. കസേരയിലിരുത്തി കുന്നിറക്കി, ജീപ്പില്‍ ബൂത്തിലെത്തിച്ചു. വോട്ടു ചെയ്യേണ്ട രീതിയെ ക്കുറിച്ചും ചിഹ്നത്തെക്കുറിച്ചും നാസര്‍ ജീപ്പിലിരുന്നു ചീരുത്തള്ള യോടു പ്രസംഗിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഇട്ടേച്ചുപോയ കെട്ടിയോനെയും കല്യാണത്തിനുശേഷം തിരിഞ്ഞുനോക്കാത്ത മകനെപ്പറ്റിയും പരിതപിച്ചുകൊണ്ടിരുന്ന ചീരുവമ്മ പക്ഷെ അതൊന്നും കേട്ടില്ല. എന്നാലും കോണിക്ക് കുത്താമെന്നു അവര്‍ നാസറിന് ഉറപ്പു കൊടുത്തു.
ജീപ്പില്‍നിന്നും ചീരുത്തള്ളയെ ലീഗുകാര്‍ താങ്ങി ബൂത്തിലെത്തിച്ചു. തള്ളക്കു കണ്ണിനു കാഴ്ച കുറവാണെന്നും അതിനാല്‍ ഓപ്പണ്‍ വോട്ടു ചെയ്യിക്കാമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു. തനിക്കു കാഴ്ചയില്ലെന്ന കമന്റ് കേട്ട ചീരുത്തള്ളയുടെ സ്വഭാവം മാറി. "ഫ്ഭ!" തന്‍റെ തന്ത കൊമ്പന്‍ സൈതലവിക്കാടാ കണ്ണ് കാണാത്തത്." ഒരൊറ്റ ആട്ട്, ജാഫറിനു നേരെ. "
"തിരഞ്ഞെടുപ്പായിപ്പോയി. അല്ലെങ്കില്‍ തള്ളയെ ഞാന്‍ ചവിട്ടിക്കൂട്ടിയേനെ..." കൊമ്പന്‍ പിറുപിറുത്തുകൊണ്ട് പതിയെ വലിഞ്ഞു. കരിക്കട്ട പോലുള്ള കൊമ്പന്‍ ജാഫറിനെ തിരിച്ചറിഞ്ഞെങ്കില്‍ തള്ളയുടെ കണ്ണിനു ഭയങ്കര മൂര്‍ച്ച തന്നെ, നാസര്‍ മനസ്സില്‍ കരുതി. സ്ലിപ്പും കൊടുത്തു അവരെ ബൂത്തിലേക്ക് വിട്ടു അവന്‍ പുറത്തിറങ്ങി.
"അത് ഉറച്ച വോട്ടാ... ഞമ്മള് പറഞ്ഞാല്‍ പിന്നെ തള്ള മാറ്റിക്കുത്തില്ല." ഒരു വോട്ടു കൂടി ഉറപ്പിച്ച അഹങ്കാരത്തില്‍ നാസര്‍ നെഞ്ച് ഒന്നുകൂടെ വിരിച്ചു.
വോട്ടു ചെയ്തു പുറത്തേക്ക് വരുന്ന ചീരുത്തള്ളയെക്കണ്ടപ്പോള്‍ നാസര്‍ മജീദിനെ വിളിച്ചു. "മജീദേ, കാറെടുക്ക്."
ചീരുവമ്മയുടെ കൈയും പിടിച്ചു കാറിലേക്ക് നടക്കുന്നതിനിടയില്‍ നാസര്‍ ചോദിച്ചു. "കോണിക്കന്നെല്ലെ മ്മച്യെ കുത്ത്യെ?"
"ഒന്നും പറേണ്ടന്‍റെ കുട്ട്യേ... കോണ്യോക്കെകൂടെ ചെരിഞ്ഞാ കെടക്കണെ... ഇന്നാലും ചീരു അയിനെന്നെ കുത്ത്യെ.." ചെരിഞ്ഞ കോണിയോ??? നാസറി നൊന്നും മനസ്സിലായില്ല.
"ചതിച്ചല്ലോ പടച്ചോനെ....." കൊമ്പന്‍ ജാഫര്‍ തലയില്‍ കൈ വെച്ചു. "കണ്ണ് കാണാതെ ഈ തള്ള തോണിക്കാണല്ലോ കുത്തിയത്."
ഠിം!!! നാസറിന് തലയില്‍ കൂടം കൊണ്ട് ഇടികിട്ടിയതുപോലായി. തന്‍റെ കയ്യിലിരുന്ന ചീരുത്തള്ളയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായി രുന്നു അവന്. ഒന്നും മിണ്ടാതെ അവരെ കാറിലേക്കിട്ടു അവന്‍ മെല്ലെ സ്കൂട്ടായി.

(ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ ലീഗും ഇടതുപക്ഷവുമായിരുന്നു പ്രധാന മത്സരം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗ് വിമതന്‍റെ ചിഹ്നമായിരുന്നു തോണി.)

Tuesday, September 28, 2010

ഡോക്ടറെയാരു ചികിത്സിക്കും?

ലോലനെ കുറിച്ച്  നാട്ടുകാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് - "പേര് പോലെ തന്നെ കോലവും." സ്നേഹക്കൂടുതല്‍ കൊണ്ടും ശരീരപ്രകൃതി കൊണ്ടും അവനെ എലുമ്പന്‍, തോട്ടി, നൂലന്‍, ടവര്‍ ലോലന്‍ തുടങ്ങിയ പല ഓമനപേരുകളിലും നാട്ടുകാര്‍ വിളിച്ചു. ഓരോ തവണയും ഈ വിളികള്‍ കേള്‍ക്കുമ്പോള്‍ അവന്‍ തന്‍റെ  അച്ഛനമ്മമാരെ ശപിച്ചുകൊണ്ടിരുന്നു. ലോലന്‍ എന്ന പേരിട്ടത് കൊണ്ടാണ് താന്‍ ഇത്രേം മെലിഞ്ഞുപോയത് എന്നാണ് അവന്‍റെ പക്ഷം.  "പേര് പോലെ തന്നെ കോലവും" എന്ന വിശേഷണം കൂടി കേള്‍ക്കുന്നതോടെ അവന്‍റെ കോമ്പ്ലെക്സ് ബുര്‍ജ് ദുബായ് കണക്കെ ഉയരും.

സത്യത്തില്‍ ലോലന്‍ അത്ര മെലിഞ്ഞിട്ടോന്നുമല്ല. അവനേക്കാളും മെലിഞ്ഞ, ഞാനടക്കമുള്ള ഒരുപാടാളുകള്‍ നാട്ടിലുണ്ട്. ലോലന്‍റെ പ്രധാന പ്രശ്നം തടിയില്ലായ്മയല്ല. കോമ്പ്ലക്സ്... മുടിഞ്ഞ കോമ്പ്ലക്സ്. ദൈവം തമ്പുരാന്‍ ബുദ്ധി, സൌന്ദര്യം, വിവേകം, ധൈര്യം ഇത്യാദി ചേരുവകളുടെ കൂടെ ഇത്തിരി കോമ്പ്ലക്സ് കൂടി ചേര്‍ത്താണ് എല്ലാരേം പടച്ചതെങ്കില്‍, ലോലന്‍റെ കാര്യത്തില്‍ ചെറിയൊരു പിഴവ് പറ്റിയെന്നാണ് അവന്‍റെ ആത്മ സുഹൃത്തായ കട്ട നാസര്‍ പറയുന്നത്. ലോലനെ കോമ്പ്ലക്സ് മാത്രം ഉപയോഗിച്ചാണത്രേ പടച്ചത്.

തടി കൂട്ടാന്‍ ലോലന്‍ തേടാത്ത വഴികളില്ല, കുടിക്കാത്ത മരുന്നുകളില്ല, സമീപിക്കാത്ത വൈദ്യന്മാരില്ല. കാശു വളരെയതികം ചിലവഴിച്ചു... മരുന്ന് കമ്പനിക്കാര്‍ തടിച്ചു കൊഴുത്തതല്ലാതെ ലോലന്‍റെ ശരീരത്തില്‍ അരക്കഴഞ്ച് പോലും ഇറച്ചി വെച്ചില്ല..

ആയിടക്കാണ്‌ വയനാട്ടില്‍ നിന്നുള്ള ഒരു ആദിവാസി സംഘം നാട്ടിലെത്തിയത്. കഷണ്ടി, അസൂയ തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നുമായി നാട്ടില്‍ കറങ്ങിയ അവരുടെയടുത്ത് വണ്ണം വെക്കാനുള്ള മരുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് ലോലന്‍ അവരെ സമീപിച്ചു. ഒരു മാസത്തെ മരുന്ന് സേവിച്ചാല്‍ ഫലം ഗ്യാരണ്ടിയാണത്രെ!!!...

ദോഷം പറയരുതല്ലോ... ഒരാഴ്ച കൊണ്ട് തന്നെ മരുന്നിന്‍റെ ഫലം കണ്ടു തുടങ്ങി... ഒരു മാസം കൊണ്ട് അത്യാവശ്യം വണ്ണമൊക്കെ വെച്ചു... ലോലന് സന്തോഷമായി.. നാട്ടുകാര്‍ക്കും.... തടിയില്ലാത്തത് കാരണം മുടങ്ങിക്കൊണ്ടിരുന്ന കല്യാണവും ശരിയായി...

പക്ഷെ ഒരു മാസം കഴിഞ്ഞു, മരുന്ന് തീര്‍ന്നതോടെ കഥയാകെ മാറി. കാറ്റൊഴിച്ചു വിട്ട ബലൂണ്‍ കണക്കെ ലോലന്‍ മെലിഞ്ഞു പഴയതു പോലെയായി...

ആകെ തളര്‍ന്ന ലോലന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതായി. ഒരുദിവസം ലോലന്‍റെ വീട്ടിലെത്തിയ സുഹൃത്ത് കട്ട നാസര്‍ ലോലനോട് പറഞ്ഞു. "നീ ഒരു കാര്യം ചെയ്. നമ്മുടെ നാരായണന്‍ ഡോക്ടറെ ഒന്നു കാണ്. ഭയങ്കര കൈപുണ്യമാണെന്നാ കേട്ടത്."

ഏതായാലും ഇതും കൂടി ഒന്നു പരീക്ഷിക്കുക തന്നെ. വൈകുന്നേരം അങ്ങാടിയിലുള്ള ഡോക്ടറുടെ ഒറ്റമുറി ക്ലിനിക്കില്‍ ചെന്നു. തിരക്ക് തീരുന്നതുവരെ കാത്തിരുന്നു. വളരെ വിശദമായി സംസാരിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് ലോലന് തോന്നി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കടന്നു. കാര്യം പറഞ്ഞു...

നാരായണന്‍ ഡോക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. കലാം സ്റ്റൈലിലുള്ള തന്‍റെ മുടിയില്‍ പതിയെ തടവിക്കൊണ്ട് ലോലനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു. ലോലന്‍ ആകാംഷയോടെ ഡോക്ടറെത്തന്നെ നോക്കി. ദൈവമേ ഇയാളൊന്നും പറയുന്നില്ലല്ലോ. ഒരു പക്ഷെ ചികിത്സയെ പറ്റി ആലോചിക്കുകയാവും.. ലോലന്‍ സമാധാനിച്ചു.

പെടുന്നനെ ലോലനെ അമ്പരപ്പിച്ചു കൊണ്ട് ഡോക്ടര്‍ തന്‍റെ കുപ്പായത്തിന്‍റെ കുടുക്കുകള്‍ പതിയെ അഴിക്കുവാന്‍ തുടങ്ങി. ആ നഗ്നമായ മെലിഞ്ഞ ശരീരം കണ്ടു ലോലന്‍ അന്തം വിട്ടു. വാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന ഡോക്ടറുടെ നെഞ്ചിന്‍കൂട് ഒരു എക്സ്റെ കണക്കെ തോന്നി അവന്. വാ പൊളിച്ചു നില്‍ക്കുന്ന ലോലനെ നോക്കി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഡോക്ടര്‍ പറഞ്ഞു. "എടോ... താനെന്‍റെ ശരീരത്തിലേക്കൊന്നു നോക്ക്. തടി വെക്കാനുള്ള വല്ല മരുന്നുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ എല്ലും തോലുമായി നടക്കുമായിരുന്നോ." ഠിം... തലയിലൊരു ഉഗ്രന്‍ അടി കിട്ടിയതുപോലെയായി ലോലന്‍.

ഒന്നും മിണ്ടാതെ ലോലന്‍ ഇറങ്ങി നടന്നു. വഴിയില്‍ കാത്തു നിന്ന തന്‍റെ സുഹൃത്തിനെപ്പോലും ശ്രദ്ധിക്കാതെ അവന്‍ നടന്നു... പിന്നീടൊരിക്കലും തന്‍റെ തടിയെപ്പറ്റി ലോലന്‍ വിഷമിച്ചില്ല.

Monday, September 27, 2010

ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....

പിതൃശൂന്യമായ (ക.ട്: പലര്‍ക്കും) പല മൊബൈല്‍ മെസ്സെജുകളുടെയും പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവനാണ് നമ്മുടെ പാവം ടിന്‍റുമോന്‍. ഒരു നിഷ്കളങ്ക മനസ്സുകാരന്‍റെ  മണ്ടത്തരങ്ങളും തറുതലയും കുറിക്കു കൊള്ളുന്ന മറുപടിയും നമ്മെ പലപ്പോഴും ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു. ഇടക്കെപ്പോഴോ ടിന്‍റുമോന്‍ മുതിര്‍ന്നപ്പോള്‍ മെസ്സെജുകളിലെ നിഷ്കളങ്കതയും നഷ്ടമായി. അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയ മെസ്സജുകളായി പിന്നെ ടിന്‍റുമോന്‍റെ പേരില്‍ കറങ്ങിത്തിരിഞ്ഞത്.... എന്നാലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്തവയായിരുന്നു ടിന്‍റുമോന്‍റെ മിക്ക SMS ഫോര്‍വേര്‍ഡുകളും.

എന്നാല്‍  ടിന്‍റുമോന്‍ പോലും അയക്കാന്‍ മടിച്ച കൂതറ മെസ്സജുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്റര്‍നെറ്റ്‌  സേവനദാതാവായ ബി.എസ്.എൻ.എൽ. ഉപഭോക്താക്കള്‍ക്കയക്കുന്നത്.  
ബി. എസ്. എന്‍. എല്ലിന്‍റെ അങ്ങേയറ്റം ലൈംഗികചുവയുള്ള മെസ്സജുകള്‍ കാരണം വലഞ്ഞിരിക്കുകയാണ് ജില്ലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനി. BSNL വുമന്‍ പവര്‍ പ്ലാന്‍ പ്രകാരം ഒരു പോസ്റ്റ്‌ പെയ്ഡ് കണക്ഷനെടുത്തു എന്ന തെറ്റ് മാത്രമേ ആ പാവം ചെയ്തിട്ടുള്ളൂ.. LOVE TIPS FOR GIRLS എന്ന പേരിലാണ് മെസ്സജുകള്‍ വരുന്നത്. "Write I LOVE YOU on a piece of paper and put it through the glass windows of a car" തുടങ്ങിയ തട്ടുപൊളിപ്പന്‍ മെസ്സജുകളാണ് ആദ്യം ലഭിച്ചിരുന്നത്..പിന്നീട് കഥ മാറി. താന്‍ ഒരിക്കലും ആവശ്യപ്പെടാതെതന്നെ BSNL സംഭാവന നല്‍കിയ സേവനം ക്യാന്‍സല്‍ ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും രക്ഷയില്ലത്രേ...ക്യാന്‍സല്‍ ചെയ്യാനുള്ള റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്തതായി പലവട്ടം മെസ്സജുകള്‍ വന്നു... വിളിച്ചു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. എന്ന് മാത്രമല്ല, ഇപ്പോഴും ദിനേന മെസ്സജുകള്‍ വന്നു കൊണ്ടിരിക്കുന്നു.

ഇതാ ചില സാമ്പിള്‍ 'വെടിക്കെട്ട്'‌ മെസ്സേജുകള്‍

A girl to her Mom: Son of our neighbor has his personal organ like pea nut.
Mother: Is it too small?
Girl: No. It is salty
Message Centre: 919442299997 on 24/09/20, 10:15:20

*************************

Teacher: Why are you late?
Student: My dad told me to take our cow to bull
Teacher: Can't your dad do it?
Student: No sir. only bull can do it
Message Centre: 919442499997 on 25/09/2010 at 12:11:58

*************************

Q: What is the differene between a computer and a women?
Ans: A computer does not laugh at a three and a half inch long floppy while it is inserted.
Message Centre: 91944249999 on 26/09/10 at 10:42:47

*************************

Jack: Why should be not dance naked?
Jill: Because the body has a special part that doesn't stop moving even if the music stops.

Message Centre: 91944249999 on 27/09/10 at 11:14:46

Thursday, September 23, 2010

അയോധ്യ വിധി: മാധ്യമങ്ങളോടൊരു വാക്ക്

ലോകം മുഴുവനും കാതോര്‍ത്തിരിക്കുന്ന ആ വിധിക്ക് മണിക്കൂറുകള്‍ മാത്രം... ബാബറി മസ്ജിദിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി പുറത്തുവരുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷാ സന്നാഹങ്ങളാണ് രാജ്യം മുഴുവന്‍ ഒരുക്കിയിരിക്കുന്നത്. വിധി എന്ത് തന്നെയായാലും പ്രകൊപിതരാകരുതെന്നും സംയമനം പാലിച്ച് കോടതി വിധിയെ മാനിക്കണമെന്നുമാണ് രാഷ്ട്രീയ നേതാക്കളും മത സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

എന്നാല്‍ വിധിയും അതിനു ശേഷമുള്ള കാര്യങ്ങളും മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് ഭൂരിഭാഗവും ഉറ്റുനോക്കുന്നത്. റീഡര്‍ഷിപ്പും
ടി ആര്‍ പി റേറ്റിങ്ങും മാത്രം ലക്‌ഷ്യം വെച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വൃത്തികെട്ട രൂപങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഓരോ ഭാരതീയനും ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. 

മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നതിനാലാവണം, കേസില്‍ വിധിപറയുന്ന ദിവസം അലഹബാദ് ഹൈകോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കെര്‍പ്പെടുതിയിരിക്കുന്നത്.

അതുപോലെ ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കോടതി വിധി സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍  രാജ്യത്തിനകത്തും പുറത്തുമുള്ള പത്ര മാധ്യമങ്ങളോടാവശ്യപെട്ടിടുണ്ട്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഏര്‍പെടുത്തെണ്ട പല സുപ്രധാന നിര്‍ദേശങ്ങളും അടങ്ങിയിട്ടുള്ള ആ വാര്‍ത്ത പോലും മലയാള മാധ്യമങ്ങള്‍ തമസ്കരിച്ചു.

വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ലൈനില്‍ മണ്ടത്തരങ്ങളും അബദ്ധങ്ങളും യാതൊരു ഉളുപ്പുമില്ലാതെ പ്രേഷകരുടെ മുന്‍പില്‍ വിളമ്പിയും ഇരകളുടെയും വാര്‍ത്തകള്‍ കാണുന്നവന്‍റെ/കേള്‍ക്കുന്നവന്‍റെ വികാര വിചാരങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെയും  ഉറഞ്ഞു തുള്ളുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഈയൊരു സവിശേഷ സാഹചര്യത്തിലെങ്കിലും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കേണ്ടതാണ്.

വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭിപ്രായ പ്രകടനങ്ങളും അങ്ങേയറ്റം ഉദ്യോഗജനകമോ, വൈകാരികമോ, പ്രകോപനപരമോ ആയിരിക്കരുതെന്നാണ് ഗില്‍ഡിന്‍റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.  ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മറ്റു പരിപാടികളിലും 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ദൃശ്യങ്ങളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.  വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് യാതൊരു സംശയതിനുമിടനല്‍കാത്തവിധത്തിലായിരിക്കണം വാര്‍ത്തകള്‍ നല്‍കേണ്ടത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ അറിവോടെയായിരിക്കണം ഓരോ വാര്‍ത്തയും കൊടുക്കുന്നത്.

അതുപോലെതന്നെ ആഹ്ലാദ / പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങള്‍/ദൃശ്യങ്ങള്‍, ബ്ലര്‍ബുകള്‍, സ്കെച്ചുകള്‍  എന്നിവ  നല്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം വെറും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മാത്രം. എത്രപേര്‍ ഇതു ഭാഗീകമായെങ്കിലും പാലിക്കുമെന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.  എല്ലായ്പ്പോഴും കൊട്ടിഘോഷിക്കുന്ന self-imposed censorship ന്‍റെ ഭാഗമായിട്ടെങ്കിലും ഇത്തിരി വിവേചനത്തോടെ, പക്വതയോടെ ഇതിനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Wednesday, September 22, 2010

മൂന്നാമത്തെ വരം

ബ്ലോഗില്‍ ആയിരം പോസ്റ്റ്‌ തികച്ചതിന്‍റെ ആഘോഷം കഴിഞ്ഞുവന്ന ശേഷം കിട്ടിയ കമന്റുകളെല്ലാം വാരിക്കെട്ടി ചാക്കിലാക്കുകയായിരുന്നു ചാര്‍ലി. പിന്നെ നേരെ ഗൂഗിളില്‍ കയറി. ആയിരത്തി ഒന്നാമത്തെ പോസ്റ്റ്‌ ഗുമ്മുള്ളതക്കാന്‍ ഒരു വിഷയവും തേടി അലഞ്ഞു. സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്കുള്ള പ്രയാണത്തിനോടുവില്‍ വഴി തെറ്റി എത്തിപെട്ടത് അപരിചിതമായ മറ്റൊരു ബ്ലോഗ്‌ ലോകത്തില്‍. ദിക്കറിയാതെ ഉഴലുന്ന ചാര്‍ളിയുടെ മുമ്പില്‍ പെട്ടന്ന് ബ്ലോഗ്‌ ദേവന്‍ പ്രത്യക്ഷപ്പെട്ടു.

വത്സാ ...നിന്നില്‍ നാം പ്രസാദീച്ചിരിക്കുന്നു.... ആയിരം പോസ്റ്റ്‌ തികച്ചതിനു നാം നിനക്കൊരു വരം നല്‍കാം. നിന്‍റെ മൂന്നാഗ്രഹങ്ങള്‍ നാം സാധിച്ചു തരാം.

ചാര്‍ളിക്ക് സന്തോഷമായി.. ബ്ലോഗ്‌ ലോകത്ത് തനിക്കു വെല്ലുവിളിയായി വളര്‍ന്നു വരുന്ന അവനെ ഒതുക്കാന്‍ ഇതു തന്നെ വഴി. മൂന്നു വരങ്ങളും തന്‍റെ ബ്ലോഗ്‌ ശക്തിപെടുത്താനും അവന്‍റെ ബ്ലോഗിനെ തകര്‍ക്കാനും ഉപയോഗപ്പെടുത്താം. ചാര്‍ലി മനസ്സില്‍ കരുതി.

പക്ഷെ ഒരു വ്യവസ്ഥ യുണ്ട്. ബ്ലോഗ്‌ ദേവന്‍ പറഞ്ഞു. നീ എന്ത് ചോദിച്ചാലും അതിന്‍റെ പത്തിരട്ടി നിന്‍റെ എതിരാളിക്കും കിട്ടും.

അയ്യോ അത് പാരയാവുമല്ലോ... ചാര്‍ലി ആലോചിച്ചു. പണിയുണ്ട്... ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാന്‍ താനാണെന്ന് അഹങ്കരിക്കുന്ന ചാര്‍ലി പിന്മാറിയില്ല..

സമ്മതിച്ചിരിക്കുന്നു ദേവോ... എന്‍റെ ബ്ലോഗിന് ദിവസവും പതിനായിരം ഹിറ്റുകള്‍ കിട്ടണം. ചാര്‍ലി തന്‍റെ ഒന്നാമത്തെ ആഗ്രഹം ദേവനെ അറിയിച്ചു. തന്‍റെ എതിരാളിക്ക് ഇതിന്‍റെ പത്തിരട്ടി ലഭിക്കും എന്ന് ദേവന്‍ മുന്നറിയിപ്പ് കൊടുത്തെങ്കിലും ചാര്‍ലി കുലുങ്ങിയില്ല.

തഥാസ്ഥൂ... ഇനി മുതല്‍ നിന്‍റെ ബ്ലോഗിനായിരിക്കും ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍.

രണ്ടാമതായി ചാര്‍ലിയുടെ ആഗ്രഹം തനിക്കു ദിവസവും പത്തു പോസ്റ്റുകളിടാന്‍ കഴിയണമെന്നായിരുന്നു.
തന്‍റെ എതിരാളിക്ക് ദിവസവും നൂറു പോസ്റ്റിടാനുള്ള കഴിവ് ലഭിക്കുമെന്നരിഞ്ഞിട്ടും ഇങ്ങനെയൊരു വരം ചോദിക്കുന്നതില്‍ ബ്ലോഗ്‌ ദേവന് അത്ഭുതം തോന്നി. പക്ഷെ ചാര്‍ലിക്ക് സംശയമോന്നുമില്ലയിരുന്നു. ബ്ലോഗേര്‍സിനെ ഒതുക്കാനുള്ള വിദ്യകള്‍ ഒരുപാട് കയ്യിലുള്ള തന്നെക്കുറിച് ബ്ലോഗ്‌ ദേവന് ഒരു ചുക്കുമറിയില്ലെന്നു അവനു തോന്നി.

തഥാസ്ഥൂ... ഇനി മുതല്‍ നിനക്ക് ദിവസവും പത്തു പോസ്റ്റുകള്‍ ഇടാനുള്ള കഴിവ് ലഭിക്കും. ദേവന്‍ രണ്ടാമത്തെ വരവും നല്‍കി.

തന്‍റെ എതിരാളിയുടെ ബ്ലോഗ്‌ കുളം തോണ്ടി, അവനെ ബൂലോകത്തുനിന്നും തുരത്താനുള്ള കുടിലത നിറഞ്ഞ ഒരു വരമായിരുന്നു ചാര്‍ലി മൂന്നാമതായി ദേവനോടാവശ്യപ്പെട്ടത്. എന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണ മുണ്ടാവണം. ദേവന്‍ സമ്മതിച്ചു.

തഥാസ്ഥൂ ... നിന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണമുണ്ടാവും.

ചാര്‍ളിക്ക് സമാധാനമായി..... ഭൂലോകത്ത് ഇനി ഞാനും എന്‍റെ ബ്ലോഗും മാത്രം ഒന്നാമന്‍....

പിറ്റേ ദിവസം രാവിലെ തന്‍റെ ബ്ലോഗ്‌ തുറന്ന ചാര്‍ലി കണ്ടു, കൂടുതല്‍ ഹിറ്റുകള്‍ ... മനസ് നിറയെ പുതിയ പോസ്റ്റിനുള്ള ആശയങ്ങള്‍... പിന്നെ വൈറസ്‌ ആക്രമണം കൊണ്ടാവും ആകെ മൊത്തം ഒരു ഉഷാരില്ലായ്മ ... എന്നാലും സാരമില്ല... തന്‍റെ എതിരാളിയുടെ ബ്ലോഗില്‍ ഇതായിരിക്കില്ലല്ലോ സ്ഥിതി... ചാര്‍ളിക്ക് സന്തോഷം അടക്കാനായില്ല.

ചാര്‍ലി കുത്തിയിരുന്ന് പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങി... താന്‍ എഴുതുന്നതിന്‍റെ പത്തിരട്ടി അവനും എഴുതുന്നുണ്ടാവും എന്നവനറിയാമായിരുന്നു. അവനു വിഷമമൊന്നും തോന്നിയില്ല... വൈറസ്‌ ആക്രമണം മൂലം ബ്ലോഗിന്‍റെ പെര്‍ഫോര്‍മന്‍സ് ദിവസം തോറും കുറഞ്ഞു വരുകയാണ്... ഇതിന്‍റെ പത്തിരട്ടി അവനും ഉണ്ടാവുമല്ലോ...അവന്‍റെ ബ്ലോഗിപ്പോള്‍ പണ്ടാരമടങ്ങിയിട്ടുണ്ടാവും.. ചാര്‍ളി ആശ്വസിച്ചു....

ദിവസങ്ങള്‍ക്കു ശേഷം ചാര്‍ലി തന്‍റെ എതിരാളിയുടെ ബ്ലോഗൊന്നു സന്ദര്‍ശിച്ചു........ ഹെന്‍റെ ബ്ലോഗ്‌ മുത്തപ്പാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ?? ഞാനെന്താണീ കാണുന്നത്?? ദിനവും നൂറിനടുത്ത പോസ്റ്റുകള്‍. പിന്നെ ഹിറ്റുകളുടെ കുത്തൊഴുക്ക്.... വൈറസ്‌ ആക്രമണത്തിന്‍റെ പൊടി പോലുമില്ല... പോസ്റ്റുകളും ഹിറ്റുകളും പിന്നെ കമന്റുകളും ചാര്‍ളിയെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങി.

എതിരാളിയുടെ ബ്ലോഗിനെ ബാധിച്ച വൈറസ്‌ ചാര്‍ളിയുടെ ബ്ലോഗിനെ ആക്രമിച്ചതിനെക്കാള്‍ പത്ത് മടങ്ങ്‌ ചെറുതായിരുന്നു.....

Thursday, September 9, 2010

ചെറിയ പെരുന്നാള്‍ ആശംസകള്‍.....


ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനത്തിനും ആത്മ സംസ്കരണത്തിനും ശേഷം....

പുത്തനുടുപ്പിന്‍റെ തിളക്കവും മയിലാഞ്ചിയുടെ പരിമളവുമുള്ള.....

മറ്റൊരു ഈദുല്‍ ഫിത്വര്‍ കൂടി...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍......
 

blogger templates | Make Money Online